മുടി സംരക്ഷിക്കാന്‍ പള്ളി: വിവാദം കൊഴുക്കുന്നു
കോഴിക്കോട്: 'വിശുദ്ധ മുടി' സംരക്ഷിക്കാന്‍ 40 കോടി രൂപ ചെലവില്‍ പള്ളി പണിയാന്‍ പണസമാഹരണവുമായി സുന്നി കാന്തപുരം വിഭാഗം. മുടിയുടെ അടിസ്ഥാനം തെളിയിക്കുന്നതുവരെ ഇത്തരം തട്ടിപ്പുകളില്‍ വഞ്ചിതരാവരുതെന്ന് സമസ്ത പണ്ഡിതസഭ. കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച പ്രവാചകന്റെതെന്ന് അവകാശപ്പെടുന്ന കേശത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. മുടിയുടെ ആധികാരികതയെ ചൊല്ലിയാണ് തര്‍ക്കം.
അബൂദബിയില്‍നിന്നാണ് കാരന്തൂര്‍ മര്‍കസ് മുടി കൊണ്ടുവന്നത്. അവിടത്തെ മന്ത്രികുടുംബത്തിലെ അഹ്മദ് ഖസ്‌റജിയാണത്രെ അദ്ദേഹം സൂക്ഷിക്കുന്ന മുടിക്കെട്ടില്‍നിന്ന് ഒരു മുടി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നല്‍കിയത്. സ്വപ്‌നദര്‍ശനത്തില്‍ പ്രവാചകന്‍ ഖസ്‌റജിയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹം കാന്തപുരത്തിന് മുടി നല്‍കിയതെന്നാണ് പ്രചാരണം. തിരുകേശത്തിന്റെ യഥാര്‍ഥ ഉടമ പ്രവാചകന്‍ തന്നെയാണെന്നും താന്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും അഹ്മദ് ഖസ്‌റജി പറഞ്ഞതായി കാന്തപുരം സുന്നി യുവജന വിഭാഗത്തിന്റെ മുഖപത്രമായ സുന്നി വോയ്‌സില്‍ വന്ന അഭിമുഖത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ നടന്ന മര്‍കസ് സമ്മേളനത്തിലാണ് മുടികൈമാറ്റം നടന്നത്.
ഈ മുടി സംരക്ഷിക്കുന്നതിന് 'ശഅ്‌റേ മുബാറക് മസ്ജിദ്' എന്ന പേരില്‍ പള്ളി പണിയാനാണ് ഇപ്പോള്‍ പണസമാഹരണം നടക്കുന്നത്. സുന്നി കാന്തപുരം വിഭാഗം രണ്ട് മേഖലകളിലായി ഇപ്പോള്‍ നടത്തിവരുന്ന നവോത്ഥാന ജാഥയിലെ പ്രധാന വിഷയം വിശുദ്ധ കേശവും അത് സംരക്ഷിക്കാന്‍ പണിയുന്ന പള്ളിയുമാണ്. പള്ളികളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പണസമാഹരണം നടക്കുന്നത്. നാല് ലക്ഷം പേരില്‍നിന്ന് 1000 രൂപ എന്ന തോതില്‍ 40 കോടി രൂപ സമാഹരിക്കാനാണ് പരിപാടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി 'ചരിത്ര സൗധത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുക' എന്ന അറിയിപ്പുമായി നിര്‍ദിഷ്ട പള്ളിയുടെ ബഹുവര്‍ണ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എങ്ങും സ്ഥാപിച്ചിട്ടുണ്ട്. പുറമെ കാന്തപുരം വിഭാഗത്തിന്റെ പള്ളികളില്‍ 1000 രൂപയുടെ കൂപ്പണുകള്‍ യഥേഷ്ടം എത്തിച്ചിട്ടുമുണ്ട്.
ഇങ്ങനെ ഒരു ഭാഗത്ത് പ്രചാരണം നടക്കുമ്പോഴാണ് കേരളത്തിലെ സുന്നികളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത മുശാവറ മുടിയില്‍ വഞ്ചിതരാവരുതെന്ന ഫത്‌വയുമായി രംഗത്തിറങ്ങിയത്. മുടി സംരക്ഷിക്കുന്നതിന് പള്ളി നിര്‍മിച്ചതിന് ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃക ഇല്ലെന്നാണ് സമസ്തയുടെ നിലപാട്.
വിവാദ മുടിയുടെ ശരിയായ അടിസ്ഥാനം (സനദ്) വ്യക്തമാക്കാന്‍ കാന്തപുരം വിഭാഗത്തിനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ ഇത്തരമൊരു ഫത്‌വ ഇറക്കിയത്.
സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫും യുവജന വിഭാഗമായ എസ്.വൈ.എസും വിവാദ മുടിക്കെതിരെ നേരത്തേ രംഗത്തുണ്ടായിരുന്നു.
മര്‍കസിലെ മുടി പ്രവാചകന്‍േറതാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയുമില്ലെന്ന് വ്യക്തമാക്കി മാര്‍ച്ച് 26ന് കോഴിക്കോട്ട് മുടി വിശദീകരണ സമ്മേളനവും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ചിരുന്നു. മുടി കൈമാറിയ പരമ്പര മര്‍കസ് സമ്മേളനത്തില്‍ വിശദീകരിച്ചതും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സുന്നി വോയ്‌സില്‍ പ്രസിദ്ധീകരിച്ചതും പരസ്‌പര വിരുദ്ധമാണെന്നാണ് വിശദീകരണ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. 2005 മുതല്‍ ഉത്തരേന്ത്യയില്‍നിന്ന് കാന്തപുരത്തിന് ലഭിച്ചുവെന്ന് പറയുന്ന പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മറ്റൊരു മുടിയും മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ട്.
ആ മുടിയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെയാണ് പുതുതായി ലഭിച്ച മുടിക്കുവേണ്ടി കോടികള്‍ ചെലവിട്ട് പള്ളി പണിയുന്നതെന്നാണ് സമസ്തയുടെ ആരോപണം. സമസ്തയുടെ എതിര്‍പ്പിനിടയിലും പള്ളിയുടെ പണസമാഹരണത്തിന് വിവിധ തന്ത്രങ്ങളാവിഷ്‌കരിച്ചുവരുകയാണ് കാന്തപുരം വിഭാഗം. ലീഗിലെ ചില ഉന്നത നേതാക്കളുടെ ഒത്താശയോടെ മര്‍കസ് ഭാരവാഹികള്‍ പള്ളിയുടെ പണസമാഹരണത്തിനായി മുസ്‌ലിംലീഗ് അധ്യക്ഷനും സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിലും എത്തി. തങ്ങളില്‍നിന്ന് 1000 രൂപ സംഭാവന വാങ്ങിയെന്ന് മാത്രമല്ല,
പണം സ്വീകരിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. ശഅ്‌റേ മുബാറക് മസ്ജിദ് ഫണ്ടിലേക്ക് ഹൈദരലി തങ്ങള്‍ പണം നല്‍കുന്ന ഫോട്ടോ ഫ്‌ളക്‌സില്‍ കാന്തപുരം വിഭാഗം കവലകള്‍ തോറും തൂക്കിയതും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും സമസ്തയേയും പോഷക സംഘടനകളേയും ശരിക്കും വെട്ടിലാക്കി.
ഇതിനെത്തുടര്‍ന്ന് സമസ്തയുടെ സമ്മര്‍ദത്തിന് വഴങ്ങി ഹൈദരലി തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തേണ്ടി വന്നു.
വീട്ടില്‍ സംഭാവന ചോദിച്ചെത്തുന്നവര്‍ അനുകൂലിക്കുന്നവരായാലും പ്രതികൂലിക്കുന്നവരായാലും വെറുംകൈയോടെ മടക്കാറില്ലെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.
ഇതിനുശേഷം ഏപ്രില്‍ 21ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്തയുടെ പണ്ഡിതസഭാ യോഗമാണ് മുടിയില്‍ വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്.വിവാദം വകവെക്കാതെ പള്ളി നിര്‍മാണവുമായി സുന്നി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. എന്നാല്‍, പള്ളി കോഴിക്കോട് ജില്ലയില്‍ എവിടെയാണ് സ്ഥാപിക്കുക എന്നത് വ്യക്തമാക്കാന്‍ ഇനിയും മര്‍കസ് ഭാരവാഹികളോ കാന്തപുരമോ തയാറായിട്ടില്ല.
ഉമര്‍ പുതിയോട്ടില്‍
മാധ്യമം 25/04/2011